ഭവന നിർമ്മാണ ബോർഡ് പദ്ധതി

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഭവന നിർമ്മാണ ബോർഡ് പദ്ധതികൾക്ക് അപേക്ഷിക്കാം

   2024-25 സാമ്പത്തിക വർഷത്തിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ദുർബലർക്ക്/ താഴ്ന്ന വരുമാനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതി, ഇടത്തരം വരുമാനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ലോൺ ലിങ്കിഡ് സബ്സിഡി സ്കീം, സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന വായ്പ പദ്ധതി എന്നിവയ്ക്കായി ജൂലൈ 31 വരെ അപേക്ഷിക്കാം. 
 

ഗൃഹശ്രീ- ഭവനപദ്ധതി.

സ്വന്തമായി 2 സെന്റ് /3 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദുര്‍ബല(EWS) വിഭാഗം/താഴ്‌ന്ന വരുമാന(LIG) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടന / എന്‍.ജി.ഒ/കാരുണ്യവാന്മാരായ വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെ വീട് നിര്‍മ്മാണത്തിനായി 3 ലക്ഷം രൂപ കേരള സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന പദ്ധതിയാണ് ഗൃഹശ്രീ- ഭവനപദ്ധതി.

  • പദ്ധതിയിൽ നിർമ്മിക്കുന്ന വീടിന്റെ വിസ്തീർണം പരമാവധി 83ച.മീ ആയി നിജപ്പെടുത്തിയിരിക്കുന്നു.
  • ഗുണഭോക്താവുമായി രക്ത ബന്ധമുള്ളവർക്കോ കുടുംബാംഗങ്ങൾക്കോ സ്‌പോൺസർഷിപ്പ് നൽകാൻ സാധിക്കുകയില്ല.
  • ഗുണഭോക്താവ് തന്നെ സ്പോൺസറായി അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല.കൂടാതെ  കുടുംബാംഗങ്ങൾ തമ്മിൽ പരസ്‌പരം വീടുകൾ സ്പോൺസർ ചെയ്യാൻ അനുവദിക്കുന്നതല്ല 
  • സ്പോൺസർ ചെയ്യുന്നതിനുള്ള അപേക്ഷ ഓൺലൈനായി ഭവന നിർമ്മാണ ബോർഡിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതും, ആയതിന്റെ പകർപ്പ് ബോർഡിന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ നൽകേണ്ടതുമാണ്.
  • സ്‌പോൺസർഷിപ്പ് അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട ഗുണഭോക്താവിന്റെ പേരിൽ വസ്തു ഉണ്ടെന്നു സ്പോൺസർ ഉറപ്പുവരുത്തേണ്ടതാണ്.അല്ലാത്ത അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
  • സ്പോൺസർ അപേക്ഷയുടെ പകർപ്പ് ഓഫീസിൽ ഹാജരാക്കുന്നതിനോടൊപ്പം ഗുണഭോക്താവിന്റെ പേരും മേൽവിലാസവും വീടുവയ്ക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ കരം തീരുവ രസീതിന്റെ പകർപ്പും റേഷൻകാർഡിന്റെ പകർപ്പും ഹാജരാക്കേണ്ടതാണ്.
  • ഗുണഭോക്താവ് ധനസഹായത്തിന് അർഹരാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമെ സ്പോൺസർഷിപ്പ് അപേക്ഷകൾ സമർപ്പിക്കാൻ പാടുള്ളു.
  • ഗുണഭോക്താവിനെ മാറ്റേണ്ടുന്ന സാഹചര്യം സംജാതമായാൽ സ്പോൺസറർ ഹെഡ് ഓഫീസിന്റെ അനുമതി തേടേണ്ടതുണ്ട്. ആയത് ഗഡുക്കൾ വിതരണം ചെയ്യുന്നതിനു മുമ്പ് മാത്രമെ അനുവദിക്കുകയുമുള്ളു.
  • അഞ്ചിൽ കൂടുതൽ ഗുണഭോക്താക്കളെ സ്പോൺസർ ചെയ്യുന്ന വ്യക്തികൾ/സംഘടനകൾ എന്നിവർ ബോർഡിൽ നിന്നും അനുവാദം ലഭിക്കുന്ന മുറക്ക് ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട രേഖകൾ നൽകിയാൽ മതിയാകുന്നതാണ്.
  • ഗുണഭോക്താവ് ഏതു ജില്ലയിലാണോ വീടുവയ്ക്കുവാൻ ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാക്കി അതേ ജില്ലയിൽ തന്നെ സ്പോൺസർ അപേക്ഷ രജിസ്റ്റർ ചെയ്യുന്നത് അഭികാമ്യമായിരിക്കുന്നതാണ്.
  • സർക്കാരിൽനിന്നും സബ്സിഡിക്കുള്ള തുക അനുവദിക്കുന്ന മുറക്കു മാത്രമെ സബ്സിഡി വിതരണം ചെയ്യാൻ സാധിക്കുകയുള്ളു.
  • സ്പോൺസർ വിഹിതമായി നിക്ഷേപിക്കുന്ന സംഖ്യക്കോ, ഗുണഭോക്ത്ര വിഹിതത്തിനോ ബോർഡ് പലിശ നൽകുന്നതല്ല.
  • എല്ലാ അപേക്ഷകളും ബോർഡ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കുവാൻ സ്പോൺസർമാർ ശ്രദ്ധിക്കേണ്ടതാണ് അപ്രകാരമല്ലാത്ത എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്.

ഇതിനായി സന്നദ്ധ സംഘടന / എന്‍.ജി.ഒ / കാരുണ്യവാന്മാരായ വ്യക്തികള്‍ സമർപ്പിക്കുന്ന സ്പോൺസർ ചെയ്യാൻ ഉള്ള അപേക്ഷയിൽ  അനുമതി ലഭിക്കുന്ന മുറക്ക് ഒരു ലക്ഷം രൂപ കേരള ഭവന നിര്‍മ്മാണ ബോർഡിൻറെ ജില്ലാ ഓഫീസുകളിൽ ഒടുക്കി   ഗുണഭോക്താവിന്റെ വിവരങ്ങള്‍,പണമടച്ചത് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഓൺലൈൻ പോർട്ടലിൽ നൽകേണ്ടതാണ്. അപേക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കു ശേഷം ഗുണഭോക്താവിന്റെ വിഹിതമായ ഒരു ലക്ഷം രൂപ കേരള ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഒടുക്കേണ്ടതാണ്.

ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന വീടിന്റെ പരമാവധി തറ  വിസ്തീർണം  83 ച.മീറ്റർ അധികരിക്കാൻ പാടുള്ളതല്ല.സ്പോൺസറും ഗുണഭോക്താവും ഈ വിവരം പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്.തറവിസ്തീർണ്ണം അധികരിക്കുന്ന കേസുകളിൽ ധന സഹായം അനുവദിക്കുന്നതല്ല 

ഗുണഭോക്താവ് സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്ത പട്ടിക ലിസ്റ്റിൽ ഉൾപെട്ടവരോ ,വീട് നിർമ്മാണത്തിന് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചവരോ ആകരുത്   

സ്പോൺസറുടെ  അപേക്ഷകൾ സൂഷ്മ പരിശോധന നടത്തി,  ബോർഡ് ആസ്ഥാന ഓഫീസിൽ നിന്ന് ജില്ലാ തലത്തിൽ ടാർഗറ്റ് അനുസരിച്ചാണ് വീടുകൾ അനുവദിക്കുന്നത്.സ്പോൺസറുടെ   അപേക്ഷയിൽ അംഗീകാരം ലഭിക്കുകയും, കേരള സര്‍ക്കാരില്‍ നിന്നും മൂന്നു ലക്ഷം രൂപയുടെ സർക്കാർ സബ്‌സിഡി ലഭ്യമാകുകയും ചെയ്യുന്ന മുറക്ക്      വീടിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി നാല് തവണകളായി ഈ തുക ഗുണഭോക്താവിന് ലഭ്യമാക്കുന്നതുമാണ്.

ലോൺ ലിങ്കിഡ് സബ്സിഡി സ്കീം

ഭവന നിർമ്മാണ ബോർഡ് ഇടത്തരം വരുമാന വിഭാഗക്കാർക്കായി ലോൺ ലിങ്കിഡ് സബ്സിഡി സ്കീം എന്ന ഒരു ഭവന പദ്ധതി 2023 സെപ്റ്റംബർ മാസം 15 തീയതി മുതൽ നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത പദ്ധതി പ്രകാരം 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള സ്വന്തമായി 1.5 സെന്റ് ഭൂമിയെങ്കിലും ഉളളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് പരമാവധി 3 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുന്നതാണ്.

- ഒരു വീടിന്റെ നിർമ്മാണ ചെലവിന്റെ 25% സര്‍ക്കാര്‍ സബ്സിഡിയും 75 % ഗുണഭോകൃത വിഹിതവും കണക്കാക്കിയിട്ടുളളത് .
- ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിൽ നിന്നും ഭവന വായ്പ എടുക്കുന്നതോടൊപ്പം ബോർഡ് അംഗീകരിച്ച നിബന്ധനകൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെടുന്ന LIG/MIG ഗുണഭോക്താക്കൾക്ക് ബാങ്കില്‍ നിന്നും തവണകളായി വായ്പാ തുക ലഭിക്കുന്നതോടൊപ്പം ബോര്‍ഡില്‍നിന്നും ആനുപാതികമായി സബ്സിഡി തുക വിതരണം ചെയ്യുന്നതാണ്.
- വീട് നിർമ്മാണത്തിന് അനുവദനീയമായ കാർപെറ്റ് ഏരിയ 100 മുതൽ 160 ചതുരശ്ര മീറ്റർ വരെ ആയി നിജപ്പെടുത്തിയിട്ടുള്ളതാണ്.

- ഗുണഭോക്താവ് സ്വന്തം ഉത്തരവാദിത്വത്തിൽ നിർമ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കി ഭവന നിർമ്മാണം പൂർത്തീകരിക്കേണ്ടതാണ്.
- ഗുണഭോക്താവ് സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്ത പട്ടിക ലിസ്റ്റിൽ ഉൾപെട്ടവരോ, വീട് നിർമ്മാണത്തിന് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചവരോ ആകരുത്.
- ഭവന നിർമ്മാണത്തിന് സബ്‌സിഡി തുക ലഭിക്കുന്ന ഗുണഭോക്താക്കൾ  തുക പൂർണമായും കൈപറ്റി 12  വർഷത്തിനകം വീട് കൈമാറ്റം ചെയ്യാനോ,വിൽക്കാനോ പാടുള്ളതല്ല.
 

ഗവൺമെന്റ് എംപ്ലോയീസ് ഹൗസിംഗ് ലോൺ സ്കീം

സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ (സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പൊതുമേഖലാ സ്ഥാപനങ്ങളിലെ) സ്ഥാപനങ്ങളിലെ കുറഞ്ഞത്‌ 10 വര്‍ഷത്തെ സേവനം ബാക്കിയുള്ള ജിവനക്കാര്‍ക്കാരെ ഉദ്ദേശിച്ച്‌ ഉണ്ടാക്കിയിട്ടുള്ളതാണ്‌ ഈ പദ്ധതി.

  1. അര്‍ഹത:  സ്വന്തം പേരിലോ, ഭാര്യ/ഭർത്താവ്‌, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ എന്നിവര്‍ പേരിലോ സ്വന്തമായി വാസയോഗ്യമായ ഭവനമില്ലാത്തവരും നഗരപ്രദേശങ്ങളില്‍ വാഹന ഗതാഗതയോഗ്യമായ കുറഞ്ഞത്‌ 4 സെന്റ്‌ ഭൂമി ഉള്ളവര്‍ക്കും ഗ്രാമപ്രദേശങ്ങളില്‍ കുറഞ്ഞത്‌ 8 സെന്റ്‌ ഭൂമിയെങ്കിലുമുള്ള ജീവനക്കാര്‍ക്ക്‌ ടി പദ്ധതിയിലെ ഭവനനിര്‍മ്മാണ വായ്പയ്ക്ക്‌ അര്‍ഹതയുണ്ടായിരിക്കും. കൂടാതെ അപേക്ഷകന്റെ സാമ്പത്തിക നിലയും വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവും പ്രത്യേക പരിഗണനയ്ക്ക്‌ വിധേയമാക്കിയതിന്‌ ശേഷമായിരിക്കും അര്‍ഹത നിശ്ചയിക്കുക.
  2. അനുവദിക്കുന്ന വായ്പ : കെട്ടിടത്തിന്റെ അടങ്കല്‍ തുകയുടെ 85% കണക്കാക്കി പരമാവധി 40 ലക്ഷം വരെ
  3. പലിശ നിരക്ക്‌ : 8.15%
  4. സ്വന്തമായുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ സ്ഥല പരിധി - നഗര പ്രദേശങ്ങളില്‍ 4 സെന്റ്‌; ഗ്രാമപ്രദേശങ്ങളില്‍ 8 സെന്റിന്‌ മുകളിലും വാഹന ഗതാഗത യോഗ്യമായ ഭൂമി
  5. തിരിച്ചടവ്‌ തവണകളുടെ എണ്ണം : പ്രതിമാസ തവണ നിര്‍ദ്ദിഷ്ട തീയതിയ്ക്കുള്ളില്‍, പ്രതിമാസത്തവണ തുക: വായ്പക്ക് അനുസരിച്ച്
  6. ഈ പദ്ധതി പ്രകാരം നല്‍കുന്ന വായ്പ ഉപയോഗിച്ചുള്ള കെട്ടിടങ്ങള്‍ അംഗീകൃത പ്ലാന്‍ അനുസരിച്ച്‌ മാത്രമെ നിര്‍മ്മിക്കുവാന്‍ അനുവദിക്കുകയുള്ളൂ.
  7. വായ്പത്തുക മൂന്ന്‌ ഗഡുക്കളായിട്ടാണ്‌ വിതരണം ചെയ്യുക.
  8. കെട്ടിടത്തിന്റെ അസ്ഥിവാരവും അടിത്തറയും തീര്‍ത്തുകഴിഞ്ഞാല്‍ ആദ്യഗഡുവായി വായ്പത്തുകയുടെ 20 ശതമാനം നല്‍കുന്നതാണ്‌.
  9. കെട്ടിടത്തിന്റെ മേല്‍ക്കൂര വരെയുള്ള പണി പൂര്‍ത്തീകരിക്കുകയും കൂരയുടെ പണിക്കു വേണ്ടിയുള്ള സാധന സാമഗ്രികള്‍ സമാഹരിക്കുകയും ചെയ്തു കഴിഞ്ഞാല്‍ വായ്പത്തുകയുടെ 40 ശതമാനം രണ്ടാം ഗഡുവായി നല്‍കുന്നതാണ്‌.
  10. കെട്ടിടത്തിന്റെ കൂരയുടെ പണി തീര്‍ത്ത്‌ ഫിനിഷിംഗ്‌ പണികള്‍ തുടങ്ങി കഴിഞ്ഞാല്‍ മൂന്നാം ഗഡുവായി വായ്പത്തുകയുടെ ശേഷിക്കുന്ന 40 ശതമാനം നല്‍കുന്നതാണ്‌.
  11. സര്‍വ്വീസ്‌ ചാര്‍ജും വിതരണം ചെയ്ത വായ്പ ഗഡുക്കളുടെ പലിശയും ഓരോ ഗഡുവില്‍ നിന്നും ആനുപാതികമായി ഈടാക്കുന്നതാണ്‌. അവസാന ഗഡു അനുവദിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ വീടുപണികള്‍ പൂര്‍ണ്ണമായും തീര്‍ത്തതായി സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടതാണ്‌. അവസാന ഗഡു ഉപയോഗിച്ച്‌ ഗുണഭോക്താവിന്റെ വിഹിതവും ചേര്‍ത്ത്‌ കെട്ടിടത്തിന്റെ പണി എല്ലാ തരത്തിലും പൂര്‍ത്തിയാക്കേണ്ടതാണ്‌. ഒന്നാം ഗഡു വിതരണം ചെയ്യുന്നതിന്‌ പണയ ഭൂമിയില്‍ തന്നെയാണ്‌ കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മിച്ചതെന്ന്‌ വില്ലേജ്‌ ഓഫീസറുടെ സാക്ഷ്യപത്രവും ഭവന നിര്‍മ്മാണ ബോര്‍ഡിലെ ഒന്നാം ഗ്രേഡ്‌ ഓവര്‍സിയര്‍ തസ്തികയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ സ്ഥലപരിശോധനയും നിര്‍മ്മാണഘട്ടവും ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്‌. രണ്ടാം ഗഡു വിതരണം ചെയ്യുന്നതിന്‌ ഭവന നിര്‍മ്മാണ ബോര്‍ഡിലെ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ നിര്‍മ്മാണഘട്ട പരിശോധനാ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമാണ്‌. അവസാന ഗഡു വിതരണം ചെയ്യുന്നതിന്‌ ഭവന നിര്‍മ്മാണ ബോര്‍ഡിലെ അസിസ്റ്റന്റ്‌ എക്സിക്യൂട്ടിവ്‌ എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ നിര്‍മ്മാണഘട്ട പരിശോധനാ സീര്‍ട്ടിഫിക്കറ്റ്‌ ആവശ്യമാണ്‌.
  12. ഈ പദ്ധതി പ്രകാരം സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവരും സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രൊബേഷന്‍ കാലവധി പൂര്‍ത്തീകരിച്ചതുമായ ജീവനക്കാര്‍ക്ക്‌ ഭവനനിര്‍മ്മാണത്തിന്‌ തിരിച്ചടവ്‌ ശേഷിയുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട പലിശ നിരക്കില്‍ (standard lending rate ന്‌ അനുസൃതമായ വ്യതിയാനങ്ങളോടെ) പരമാവധി 40 ലക്ഷം രൂപ വരെ ഘട്ടങ്ങളിലായി നിര്‍മ്മാണ പുരോഗതി വിലയിരുത്തി വായ്പ തുക അനുവദിക്കുന്നു. ഗുണഭോക്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള ഭവനം രൂപകല്പന ചെയ്ത്‌ ആവശ്യമെങ്കില്‍ ബോര്‍ഡിന്റെ മേല്‍ നോട്ടത്തിലും ഉത്തരവാദിത്തത്തിലും വീട്‌ നിര്‍മ്മിച്ചു നല്‍കുന്നു. നഗര പ്രദേശങ്ങളില്‍ സ്വന്തമായി കുറഞ്ഞത്‌ 4 സെന്റിന്‌ മുകളിലും ഗ്രാമപ്രദേശങ്ങളില്‍ 8 സെന്റിന്‌ മുകളിലും വാഹന ഗതാഗത യോഗ്യമായ ഭൂമി കൈവശമുള്ളവര്‍ക്ക്‌ 10-20 വര്‍ഷം തിരിച്ചടവ്‌ ഉറപ്പാക്കികൊണ്ട്‌ നടപ്പിലാക്കുന്ന പദ്ധതിയാണിത്‌. തിരിച്ചടവ്‌ ശേഷി ഉറപ്പു വരുത്തുന്നതിന്‌ വരുമാന സര്‍ട്ടിഫിക്കറ്റ്‌, എംപ്ലോയറില്‍ നിന്നുള്ള സാലറി സര്‍ട്ടിഫിക്കറ്റ്‌, അവസാന 3 വര്‍ഷത്തെ ഐ.റ്റി.ആര്‍. ഫോറം എന്നിവ ഹാജരാക്കേണ്ടതും വീട്‌ നിര്‍മ്മിയ്ക്കവാന്‍ ഉദ്ദേശിക്കുന്ന ഭൂമിയും, അതില്‍ നിര്‍മ്മിയ്ക്കുന്ന വീടും ബോര്‍ഡിന്‌ പണയപ്പെടുത്തിയ ശേഷം വായ്പ അനുവദിയ്കന്നതുമാണ്‌. വായ്പ അപേക്ഷയില്‍ ജീവിത പങ്കാളി/ വരുമാനമുള്ള കുടുംബാംഗത്തെ കൂട്ടുകക്ഷിയായി ചേര്‍ക്കാവുന്നതാണ്‌. വായ്പയുടെ ആദ്യഗഡു അനുവദിക്കുന്നത്‌ മുതല്‍ ഒരു വര്‍ഷമായിരിക്കും നിര്‍മ്മാണ കാലയളവ്‌. വായ്പയുടെ ആദ്യ ഗഡു വിതരണം ചെയ്ത്‌ ഒരു വര്‍ഷം തികയുന്നത്‌ മുതലോ അവസാന ഗഡു വാങ്ങുന്നതിന്റെ അടുത്ത മാസം മുതലോ ഏതാണോ ആദ്യം അന്നു മുതല്‍ വായ്പയുടെ തിരിച്ചടവ്‌ ആരംഭിയ്കന്നതായിരിക്കും.
  13. അപേക്ഷ ഫോറം : വായ്പയ്ക്കുള്ള പ്രാഥമിക അപേക്ഷകൾ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓൺലൈൻ വഴി നല്‍കേണ്ടതാണ്‌. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർ അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓൺലൈൻ വഴി അപ്ഡേറ്റ് ചെയ്തശേഷം നിർദിഷ്ട ഫീസ് സഹിതം അതാത് ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  14. പ്രാഥമിക അപേക്ഷ പരിശോധിച്ച് അനുമതി ലഭിച്ചു കഴിഞ്ഞാൽ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:-
    1. ഭവനം നിര്‍മ്മിക്കുവാനുദ്ദേശിക്കന്ന വസ്തുവിന്മേലുള്ള അവകാശം തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണം.
    2. വസ്തു അപേക്ഷകന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലും കെവെശത്തിലുമാണെന്ന്‌ കാണിക്കുന്ന വില്ലേജ്‌ ഓഫീസറുടെ സാക്ഷ്യപത്രം.
    3. പോക്കുവരവ്‌ ചെയ്തു ശേഷം തന്‍ വര്‍ഷത്തെ കരം തീര്‍ത്ത രസീത്‌, തന്‍ വര്‍ഷത്തെ തണ്ടപ്പേര്‌ കണക്ക്‌.
    4. മേലധികാരിയില്‍ നിന്നുള്ള ശമ്പള/ സര്‍വ്വീസ്‌ സര്‍ട്ടിഫിക്കറ്റ്‌ ( നിർദേശിക്കുന്ന മാതൃകയിൽ ) (വായ്പയുടെ പ്രതിമാസ തവണ ടിയാന്റെ ശമ്പളത്തില്‍ നിന്നും മാസം തോറും പിടിച്ച്‌ ബോര്‍ഡില്‍ അടച്ചുകൊള്ളാമെന്ന്‌ സമ്മതിച്ച്‌ കൊണ്ടുള്ള മേലുദ്യോഗസ്ഥന്റെ സാക്ഷ്യപത്രം).
    5. ബോര്‍ഡിന്റെ പേരില്‍ ഡി.സി.ആര്‍.ജി. അസൈന്റ് ചെയ്തു നല്‍കിയ സാക്ഷ്യപത്രം (എന്‍.പി.എസ്‌.ല്‍ അംഗങ്ങളായവര്‍ ബോര്‍ഡ്‌ ആവശ്യപ്പെടുന്ന പക്ഷം അധിക ജാമ്യം ഹാജരാക്കേണ്ടതാണ്‌.)
    6. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം (വില്ലേജ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്‌)
    7. അപേക്ഷകന്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ആളാണെങ്കില്‍ ആയത്‌ തെളിയിക്കുന്നതിന്‌ വില്ലജ്‌ ഓഫീസറുടെ സാക്ഷ്യപത്രം.
    8. വസ്തുവിന്റെ /വസ്തുക്കളുടെ 30 വര്‍ഷത്തെ കുടിക്കിട സര്‍ട്ടിഫിക്കറ്റ്‌. അപേക്ഷകന്‌ ജാമ്യ വസ്തുവിന്മേല്‍ അവകാശം സിദ്ധിച്ചിരിക്കുന്നത്‌ 13 വര്‍ഷത്തിനകമാണെങ്കില്‍ ടി വസ്തുവിന്റെ മുന്നാധാരത്തിന്റെ പകര്‍പ്പ്‌ കൂടി ഹാജരാക്കണം. കൂടാതെ രക്തബന്ധത്തില്‍ നിന്നും ലഭിച്ച വസ്തുവാണെങ്കില്‍ മുന്‍ ആധാരത്തിന്റെ അസ്സല്‍ പരിശോധനയ്ക്ക്‌ ഹാജരാക്കേണ്ടതാണ്‌.
    9. നിര്‍ദ്ദിഷ്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും വാങ്ങിയ കെട്ടിടം നിര്‍മ്മിയ്ക്കുവാനുള്ള അനുമതിപത്രവും അംഗീകൃത പ്ലാനും എസ്റ്റിമേറ്റും .
    10. വില്ലേജ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ലൊക്കേഷന്‍ മാപ്പും (2 കോപ്പി).
    11. ഗസറ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട്‌ പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ.
    12. നിയമപരിശോധനാ സമയത്ത്‌ ആവശ്യപ്പെടുന്ന മറ്റ്‌ രേഖകള്‍.
  15. ഈ പദ്ധതി പ്രകാരം നല്‍കുന്ന വായ്പ ഉപയോഗിച്ചുള്ള കെട്ടിടം അംഗീകൃത പ്ലാന്‍ അനുസരിച്ച്‌ മാത്രമേ നിര്‍മ്മിയ്ക്കവാന്‍ പാടുള്ളൂ. ഇതിന്‌ മാറ്റം വരുത്തുന്ന ഗുണഭോക്താവില്‍ നിന്നും അനുവദിച്ച വായ്പത്തുക ഒന്നായി തിരിച്ചു പിടിയ്ക്കുവാന്‍ ബോര്‍ഡിന്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌. ഭവന നിര്‍മ്മാണത്തിന്‌ കൂട്ടുതല്‍ വേണ്ടി വരുന്ന പക്ഷം തുക ഗുണഭോക്താവ്‌ സ്വന്തമായി തന്നെ ചെലവഴിക്കേണ്ടതാണ്‌.
  16. ജാമ്യം: വീട്‌ വയ്ക്കുന്നതിനുദ്ദേശിക്കുന്ന സ്ഥലവും വായ്പത്തുക ഉപയോഗിച്ച്‌ വയ്ക്കുന്ന വീടുമായിരിക്കും വായ്പയ്ക്കള്ള പ്രധാന ജാമ്യം. അധിക ജാമ്യമായി വായ്പക്കാരന്റെ DCRG കൊളാറ്ററല്‍ സെക്യൂരിറ്റിയായി ബോര്‍ഡിന്റെ പേരില്‍ അസെന്റ് ചെയ്തു നല്‍കേണ്ടതാണ്‌. നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ അംഗങ്ങളായ അപേക്ഷകര്‍ ബോര്‍ഡ്‌ ആവശ്യപ്പെടുന്ന അധിക ജാമ്യം കൂടി നല്‍കേണ്ടതാണ്‌. കൂടാതെ അപേക്ഷകന്‍ മേലധികാരികളില്‍ നിന്നും ലഭിക്കുന്ന സര്‍വ്വീസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണ്ടതാണ്‌. ഈ സര്‍ട്ടിഫിക്കറ്റില്‍ അപേക്ഷകന്റെ ജനന തീയതി, സര്‍വ്വീസില്‍ പ്രവേശിച്ച തീയതി, വിരമിക്കല്‍ തീയതി, നിലവിലെ തസ്തിക, നിലവിലെ ശമ്പളം എന്നിവ കൂടാതെ ടിയാന്റെ ശമ്പളത്തില്‍ നിന്നും വായ്പയുടെ പ്രതിമാസ തവണകള്‍ പിടിച്ച് ബോര്‍ഡില്‍ അടച്ചു കൊള്ളാം എന്നുള്ള മേലധികാരിയുടെ സമ്മതവും രേഖപ്പെടുത്തേണ്ടതാണ്‌.
  17. നടപടിക്രമം: ഓൺലൈൻ വഴി ലഭിച്ച പ്രാഥമിക അപേക്ഷകൾ പരിശോധന നടത്തി ഫണ്ടിന്റെ ലഭ്യത അനുസരിച്ച് അനുമതി നൽകുന്നതാണ്. ഇങ്ങനെ അനുമതി ലഭിക്കുന്ന ഗുണഭോക്താക്കൾ അപേക്ഷ ആവശ്യമായ അപ്ഡേറ്റുകള്‍ ഓൺലൈൻ വഴി ചെയ്യേണ്ടതും,ഹാർഡ് കോപ്പി നിർദിഷ്ട ഫീസ് എന്നിവ സഹിതം ജില്ലാ ഓഫീസുകളിൽ നൽകേണ്ടതുമാണ് .ബോര്‍ഡിന്റെ ഓഫീസുകളില്‍ ലഭിയ്ക്കുന്ന അപേക്ഷകൾ പരിശോധന നടത്തി അനര്‍ഹമെന്ന്‌ കാണുന്ന അപേക്ഷ നിരാകരിയ്ക്കുന്നതും അപേക്ഷയോടൊപ്പം ലഭിച്ച രേഖകള്‍ രജിസ്ടേര്‍ഡ്‌ തപാല്‍ മാര്‍ഗ്ഗം മടക്കി അയയ്ക്കുന്നതുമാണ്‌. അര്‍ഹരായ അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം ബോര്‍ഡില്‍ നിക്ഷിപ്തമാണ്‌. അപേക്ഷകളും അനുബന്ധ രേഖകളും പരിശോധനയ്ക്കായി ബോര്‍ഡിന്റെ തന്നെ പാനല്‍ അഡ്വക്കേറ്റിന്‌ കൈമാറി നിയമ പരിശോധന നടത്തി വായ്യ അനുവദിക്കുന്നതിനുള്ള ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിയ്ക്കുന്ന മുറയ്ക്ക്‌ ടി ഫയലുകളില്‍ അതാത്‌ ഡിവിഷന്‍ ഓഫീസുകളിലെ എക്സി. എഞ്ചിനീയര്‍/ അസി. എക്സി. എഞ്ചിനീയര്‍ സ്ഥല പരിശോധന നടത്തുകയും പണയ വസ്തുവിന്റെ മൂല്ല്യനിര്‍ണ്ണയം നടത്തി വായ്പാ അനുവദിക്കുവാന്‍ കഴിയുന്നതാണോ എന്ന്‌ സാക്ഷ്യപ്പെടുത്തന്നതുമനുസരിച്ചാണ്‌ വായ്പ അനുവദിയ്ക്കന്നത്‌. പണയവസ്തുവിന്‌ അനുവദിക്കുന്ന വായ്പത്തുകയ്ക്ക്‌ തുല്ല്യമായ മൂല്യമുണ്ടായിരിക്കണം . വായ്പ അനുവദിക്കുന്ന മുറയ്ക്ക്‌ ബോര്‍ഡില്‍ നിന്നും നല്‍കുന്ന ഉടമ്പടി ഫോറം പൂരിപ്പിച്ച്‌ അത്‌ ബന്ധപ്പെട്ട സബ്‌ രജിസ്റ്റാറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു ശേഷം അതും വസ്തുവിന്റെ നാളിതുവരെയുള്ള ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റിന്റേയും ആവശ്യപ്പെടുന്ന മറ്റ്‌ പ്രമാണങ്ങളുടെ അസ്സലും ബോര്‍ഡില്‍ നല്‍കേണ്ടതാണ്‌. വായ്പത്തുക ഗഡുക്കളായിട്ടായിരിക്കും വിതരണം ചെയ്യക. അവസാനത്തെ ഗഡു ലഭിക്കുവാന്‍ തീ പിടുത്തത്തിനും മിന്നല്‍, പ്രകൃതിക്ഷോഭം എന്നിവയ്ക്കുമെതിരെ വായ്പത്തുകയില്‍ കുറയാത്ത ഒരു തുകയ്ക്ക്‌ കെട്ടിടം സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ഇന്‍ഷ്വര്‍ ചെയ്ത്‌ ആ പോളിസി ബോര്‍ഡിന്റെ പേരില്‍ അസൈന്റ് ചെയ്ത്‌ നല്‍കുകയും വേണം. കൂടാതെ പ്രസ്തുത പോളിസി കാലാകാലങ്ങളില്‍ പുതുക്കി നല്‍കേണ്ടതും ഇതിന്‌ വീഴ്ച വരുത്തിയാലുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഗുണഭോക്താവ്‌ മാത്രം ഉത്തരവാദി ആയിരിക്കുന്നതുമാണ്‌. വായ്പക്കാരന്‌ വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ്‌ തുക ബാധകമാക്കി വായ്പ തുക സുരക്ഷിതമാക്കാവുന്നതാണ്‌. ഒരു വര്‍ഷം കൊണ്ട്‌ എല്ലാ പണിയും പൂര്‍ത്തിയാക്കി ഭവനം വാസയോഗ്യമാക്കേണ്ടതാണ്‌. ഇതില്‍ വീഴ്ച വരുത്തുന്ന ഗുണഭോക്താക്കളില്‍ നിന്നും അവര്‍ വാങ്ങി കഴിഞ്ഞിട്ടുള്ള മൊത്തം വായ്പത്തുകയും പലിശ, പിഴപ്പലിശയുമടക്കം, ഹൗസിംഗ്‌ ബോര്‍ഡിന്‌ ഇത്‌ സംബന്ധിച്ച്‌ എന്തെങ്കിലും നഷ്ടം വന്നിട്ടുണ്ടെങ്കില്‍ ആ തുകയും ഉള്‍പ്പെടെ യുക്തമെന്ന്‌ തോന്നുന്ന രീതിയില്‍ ഒരുമിച്ച്‌ തിരിച്ച്‌ പിടിക്കാന്‍ ബോര്‍ഡിന്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌.
  18. തിരിച്ചടയ്കല്‍:- വായ്പയുടെ ആദ്യ ഗഡു വിതരണം ചെയ്ത്‌ ഒരു വര്‍ഷം തികയുന്നത്‌ മുതലോ അവസാന ഗഡു വാങ്ങുന്നതിന്റെ അടുത്ത മാസം മുതലോ ഏതാണോ ആദ്യം സംഭവിക്കുന്നത്‌ അത്‌ മുതല്‍ നിര്‍ദ്ദിഷ്ട പലിശയുള്‍പ്പെടെ നിര്‍ദ്ദിഷ്ട പ്രതിമാസത്തവണകളായി വായ്പ ഗുണഭോക്താവിന്റെ ശമ്പളത്തില്‍ നിന്നും ഈടാക്കുന്നതാണ്‌. പ്രതിമാസ തവണകളുടെ ശരിയായ നിരക്ക്‌ വായ്പയുടെ അവസാന ഗഡു അനുവദിയ്ക്കുന്ന ഉത്തരവില്‍ കാണിയ്ക്കുന്നതാണ്‌. പ്രതിമാസ തവണത്തുക എല്ലാ മാസവും 10-)o തീയതിയ്ക്കു മുമ്പായി ഹാസിംഗ്‌ ബോര്‍ഡ്‌ അക്കാണ്ടില്‍ വരവ്‌ ലഭിക്കത്തക്ക രീതിയില്‍, ജീവനക്കാരന്‍ ശമ്പളം നല്‍കാന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അയച്ചു തരേണ്ടതാണ്‌. മുതലും പലിശയും അടങ്ങിയതായിരിക്കും തുല്ല്യമാസത്തവണകള്‍. നിര്‍ദ്ദിഷ്ട തീയതിയ്ക്കള്ളില്‍ തവണ അടയ്ക്കാത്തവര്‍ പ്രതിമാസ തവണത്തുകയ്ക്ക്‌ കുടിശ്ശിക വരുത്തുന്ന കാലയളവില്‍ സാധാരണ പലിശയ്ക്ക്‌ പുറമെ നിര്‍ദ്ദിഷ്ട നിരക്കില്‍ പിഴപ്പലിശ കൂടി അടയ്ക്കേണ്ടതാണ്‌. ഈ നിരക്കില്‍ മുടക്കപ്പലിശയും പിഴപ്പലിശയുമുള്‍പ്പെടെയുള്ള പലിശ കൂടി കണക്കാക്കി വേണം വീഴ്ച വരുത്തിയ തവണകള്‍ അടയ്ക്കേണ്ടത്‌. അനുബന്ധത്തില്‍ സൂചിപ്പിച്ചിട്ടുള്ള പലിശ നിരക്കുകള്‍ കാലാകാലങ്ങളില്‍ ഉണ്ടാകാവുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച്‌ മാറ്റം വരുന്നതും അതനുസരിച്ച്‌ പ്രതിമാസത്തവണകള്‍ അടയ്ക്കേണ്ടതുമാണ്‌. ഗസറ്റഡ്‌ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും ഓഫീസ്‌ മേധാവിയ്ക്ക്‌ തുക നേരിട്ട്‌ റിക്കവര്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ കൃത്യമായി ശമ്പള ബില്ലില്‍ നിന്നും സ്വന്തമായി റിക്കവറി ചെയ്തു 10-)o തീയതിക്കുള്ളില്‍ ബോര്‍ഡിന്റെ അക്കാണ്ടില്‍ വരവ്‌ വരുത്തേണ്ടതും, മാസത്തവണകള്‍ കേരളാ സ്റ്റേറ്റ്‌ ഹൗസിംഗ്‌ ബോര്‍ഡിന്റെ പേരിലുള്ള ബാങ്ക്‌ അക്കൗണ്ടിലേയ്ക്ക് നല്‍കാവുന്നതാണ്‌. തിരിച്ചടവിനായി ഓണ്‍ലൈന്‍ / മൊബൈല്‍ ആപ്പ്‌ വഴി തിരിച്ചടവ്‌ നടത്തുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്‌. തവണകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം വസ്തുവില്‍പ്പന നടത്തിയും റവന്യൂ റിക്കവറി നടപടി പ്രകാരവും അപേക്ഷകരില്‍ നിന്നോ കൂട്ടുത്തരവാദപ്പെട്ട ആളില്‍ നിന്നോ ശേഷിച്ച തുക മുഴുവനും ഒന്നായി ഈടാക്കുന്നതാണ്‌. അപേക്ഷകന്റെ കാലശേഷം കൂട്ടുത്തരവാദിയ്ക്ക്‌ /നോമിനിയ്ക്ക്‌ അല്ലെങ്കില്‍ മറ്റവകാശികള്‍ക്ക്‌ ഈ വായ്യ തിരിച്ചടയ്കാനുള്ള ബാദ്ധ്യത ഉണ്ടായിരിക്കും.തിരിച്ചടയ്ക്കേണ്ട പ്രതിമാസ തവണത്തുകയുടെ കുറഞ്ഞ നിരക്കാണ്‌ കാണിക്കുക. അതില്‍ കൂടുതല്‍ അടയ്ക്കുന്നത്‌ ബോര്‍ഡ്‌ അനുവദിക്കുന്നതാണ്‌. കൃത്യമായ തിരിച്ചടവിനു ശേഷം ബാക്കി നില്‍ക്കുന്ന മുതലിന്റെ 25% മോ അതില്‍ കൂടുതലോ തുക മുന്‍കൂറായി തിരിച്ചടയ്കന്നവര്‍ക്ക്‌ അവര്‍ ആവശ്യപ്പെടുന്ന പക്ഷം തവണത്തുക പുനര്‍നിര്‍ണ്ണയം ചെയ്ത്‌ കൊടുക്കുന്നതാണ്‌.
    മറ്റു നിബന്ധനകള്‍
    1. ബോര്‍ഡില്‍ നിന്നും എടുത്തിട്ടുള്ള വായ്പ പൂര്‍ണ്ണമായി പലിശ സഹിതം അടച്ചു തീര്‍ക്കുന്നതുവരെ വായ്പ ഉപയോഗിച്ച്‌ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുന്നതാണ്‌. പണി നടന്നുകൊണ്ടിരിക്കുമ്പോള്‍ ബോര്‍ഡ്‌ അധികാരപ്പെടുത്തിയിരിക്കുന്ന പ്രതിനിധികള്‍ക്ക്‌ വീട്‌ പണി പരിശോധിക്കുവാനും ഗുണഭോക്താക്കള്‍ക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും അധികാരം ഉണ്ടായിരിക്കുന്നതും. ഗണഭോക്താക്കള്‍ പ്രസ്തൂത നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടതുമാണ്‌.
    2. ഏതെങ്കിലും കക്ഷി വായ്പയുടെ ആദ്യഗഡു വാങ്ങിയതു മുതല്‍ നിര്‍ദ്ദിഷ്ട കാലാവധിയ്ക്കുള്ളില്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രസ്തുത കക്ഷിയില്‍ നിന്നും വായ്പത്തുകയും മറ്റും ഒന്നായി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ എടുക്കുവാന്‍ ബോര്‍ഡിന്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌.
    3. പണയം നല്‍കിയിരിക്കുന്ന വസ്തുവിന്റെ ഒന്നാമത്തെ ചാര്‍ജ്ജായിരിക്കും വായ്പാത്തുക. ബോര്‍ഡിന്‌ ലഭിയ്യ്ക്കേണ്ട തുക മുഴുവന്‍ അടച്ച്‌ തീര്‍ത്ത്‌ ബോര്‍ഡില്‍ നിന്നും ഒഴിവുമുറി വാങ്ങുന്നതുവരെ വായ്പ വാങ്ങിയ കക്ഷിയ്ക്ക്‌ വസ്തുവും വീടും വില്‍ക്കുവാനോ പാട്ടത്തിന് കൊടുക്കുവാനോ മറ്റേതെങ്കിലും വിധത്തില്‍ കൈമാറ്റം ചെയ്യുവാനോ അന്യാധീനപ്പെടുത്തുവാനോ അധികാരമുണ്ടായിരിക്കുന്നതല്ല. പ്രസ്തുത വസ്തുവില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്‌ വേണ്ടി നല്‍കിയ വായ്പത്തുക മുഴുവനും നിയമാനുസൃതം കക്ഷി അടച്ച്‌ തീര്‍ക്കുമ്പോള്‍ പണയം നല്‍കിയിട്ടുള്ള വസ്തുവിന്റെ / വസ്തുക്കളുടെ ഒഴിവുമുറി നല്‍കുവാന്‍ ബോര്‍ഡിനും ചുമതല ഉണ്ടായിരിക്കുന്നതാണ്‌.
    4. ഈ വായ്പയെ സംബന്ധിച്ച്‌ ബോര്‍ഡുമായി ഉണ്ടാക്കുന്ന ഉടമ്പടികള്‍ക്കും ബോര്‍ഡിന്‌ നല്‍കേണ്ട ഒഴിവുമുറിയ്ക്കം മറ്റും വേണ്ടി വരുന്ന മുദ്രപത്രങ്ങള്‍ക്കും രജിസ്ടേഷനുമുള്‍പ്പെടെയുള്ള എല്ലാ വിധ ചെലവുകളും വായ്പ വാങ്ങുന്ന കക്ഷികള്‍ വഹിക്കേണ്ടതാണ്‌.
    5. വായ്പത്തുക മുഴുവനും പലിശ സഹിതം അടച്ചുതീര്‍ക്കുന്നതുവരെ ബോര്‍ഡിന്റെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുവാദമില്ലാതെ കക്ഷികള്‍ക്ക്‌ കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനോ പ്രസ്തുത വ്യക്തി മറ്റേതെങ്കിലും കെട്ടിടം പണിയുവാനോ അധികാരമുണ്ടായിരിക്കുന്നതല്ല. പ്രസ്തുത വസ്തുവിനെ സംബന്ധിച്ചുള്ള കരങ്ങളും, തീരുവകളും മറ്റും കൊടുക്കുക, വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നതിനുള്ള ചാര്‍ജ്ജുകള്‍ കൊടുക്കുക തുടങ്ങിയവ വായ്പ വാങ്ങിയ കക്ഷിയുടെ ചുമതല ആയിരിക്കുന്നതാണ്‌.
    6. വായ്പ വാങ്ങുന്ന ആള്‍ വായ്പാത്തുക മുഴുവനും പലിശ, പിഴപ്പലിശ സഹിതം അടച്ച്‌ ബോര്‍ഡില്‍ നിന്നും ഒഴിവുമുറി വാങ്ങുന്നതുവരെ വായ്പ ഉപയോഗിച്ച്‌ നിര്‍മ്മിച്ച കെട്ടിടം കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികളും മറ്റും നടത്തി നല്ല രീതിയില്‍ സുക്ഷിക്കേണ്ടതാണ്‌.
    7. വായ്പ വാങ്ങിയിട്ടുള്ള ആള്‍ തുടര്‍ച്ചയായി രണ്ട്‌ മാസം തവണകള്‍ മുടക്കം വരുത്തുന്ന പക്ഷം, ബാക്കിയുള്ള വായ്പാത്തുക മുഴുവനും ബോര്‍ഡിന്റെ ഇഷ്ടാനുസരണം വായ്പക്കാരനില്‍ നിന്നോ, ജാമ്യക്കാരനില്‍ നിന്നോ ഒന്നായി വേണ്ടി വന്നാല്‍ ഈടാക്കുവാന്‍ ബോര്‍ഡിന്‌ അവകാശം ഉണ്ടായിരിക്കുന്നതാണ്‌. വേണ്ടി വന്നാല്‍ റവന്യൂ റിക്കവറി ആക്ട്‌ അനുസരിച്ചുള്ള നടപടികള്‍ എടുക്കുവാനും ഈട്‌ നല്‍കിയിട്ടുള്ള വസ്തുവും/വസ്തുക്കളും അതില്‍ പണി കഴിപ്പിച്ചിട്ടുള്ള വീടും കോടതി നടപടികള്‍ക്ക്‌ വിധേയമാക്കാതെ തന്നെ നേരിട്ട്‌ വില്‍ക്കുന്നതിനും അങ്ങനെ വിറ്റു കിട്ടുന്ന തുക മുതല്‍കൂട്ടുവാനും ബോര്‍ഡിന്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌. ഇതിന്‌ വേണ്ടി വരുന്ന നോട്ടിസ്‌ ചെലവുകളും മറ്റെല്ലാ ചെലവുകളും വായ്പ വാങ്ങുന്ന കക്ഷി വഹിക്കേണ്ടതാണ്‌. അപ്രകാരം വിറ്റു കിട്ടുന്നത്‌ കൊണ്ട്‌ ബോര്‍ഡിന്‌ ലഭിക്കേണ്ട തുക മുഴവനും ലഭിച്ചില്ലെങ്കില്‍ ജാമ്യക്കാരന്റെയോ വായ്പക്കാരന്റെയോ ഇതര സ്വത്തുക്കളില്‍ നിന്നോ മറ്റെന്തെങ്കിലും യുക്തമെന്ന്‌ തോന്നുന്ന രീതിയിലോ തുക ഈടാക്കുവാനുള്ള സ്വാതന്ത്ര്യം ബോര്‍ഡിനുണ്ടായിരിക്കുന്നതാണ്‌.
    8. വായ്പ വാങ്ങുന്ന കക്ഷി യഥാകാലം കെട്ടിടത്തിന്റെ പണി തീര്‍ക്കുന്നതിനോ, വായ്പ അനുവദിയ്കന്നത്‌ സംബന്ധിച്ചുള്ള നിബന്ധനകളും, വ്യവസ്ഥകളും അനുസരിക്കുന്നതിനോ വീഴ്ച വരുത്തുന്നതു മൂലം ബോര്‍ഡിനുണ്ടാകാവുന്ന എല്ലാ നഷ്ടങ്ങളും വായ്പക്കാരനില്‍ നിന്ന്‌ യുക്തമെന്ന്‌ തോന്നുന്ന രീതിയില്‍ ഈടാക്കുവാനുള്ള അധികാരം ബോര്‍ഡിനുണ്ടായിരിക്കുന്നതാണ്‌.
    9. ഏതെങ്കിലും കക്ഷിയില്‍ നിന്ന്‌ ബോര്‍ഡിനു കിട്ടേണ്ട തുകയെപ്പറ്റി ബോര്‍ഡ്‌ എടുക്കുന്ന തീരുമാനം അവസാനത്തേതായിരിക്കുന്നതും വായ്പ വാങ്ങുന്ന കക്ഷി ആ തീരുമാനം അനുസരിക്കുവാന്‍ ബാധ്യസ്ഥനായിരിക്കുന്നതുമാണ്‌.
    10. വായ്പ സംബന്ധമായി ബോര്‍ഡിന്‌ ഏതെങ്കിലും നിയമ സഹായം തേടുന്നതിനോ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനോ മറ്റു വിധത്തില്‍ ഉണ്ടാകുന്നതോ ആയ എല്ലാ ചെലവുകളും വഹിക്കാന്‍ വായ്പ വാങ്ങുന്ന കക്ഷികള്‍ ചുമതലപ്പെട്ടവരായിരിക്കും.
    11. ബോര്‍ഡ്‌ അനുവദിച്ചിട്ടുള്ള വായ്പയുടെ തവണകള്‍ വിതരണം ചെയ്യുന്നത്‌, സര്‍ക്കാരില്‍ നിന്നും അനുവദിക്കുന്നതോ ബോര്‍ഡിന്റെ അപ്പപ്പോഴുള്ള ധനസ്ഥിതിയേയോ ആശ്രയിച്ചായിരിക്കുന്നതും തവണകള്‍ വിതരണം ചെയ്യുന്നതിലുണ്ടാവുന്ന കാലതാമസം കൊണ്ട്‌ കക്ഷികള്‍ക്ക്‌ ഉണ്ടാകാവുന്ന അസൗര്യങ്ങള്‍ക്ക്‌ ബോര്‍ഡിന്‌ തീര്‍ത്തും ചുമതല ഉണ്ടായിരിക്കുന്നതുമല്ല.
    12. ഈ പദ്ധതി പ്രകാരം അപേക്ഷിക്കുന്ന എല്ലാ പേര്‍ക്കും വായ്യ അനുവദിക്കാമെന്ന്‌ ഭവന നിര്‍മ്മാണ ബോര്‍ഡ്‌ ഉറപ്പ്‌ നല്‍കുന്നില്ല.
    13. ബോര്‍ഡിന്റെ അതാത്‌ ജില്ലാ ഓഫീസുകളുടെ അധികാരാതിര്‍ത്തിയിലുള്ള കോടതികള്‍ക്ക്‌ മാത്രമേ വായ്പാസംബന്ധമായി ഉണ്ടാവുന്ന വ്യവഹാരങ്ങള്‍ കേള്‍ക്കുവാനും അവയുടെ മേല്‍ തീരുമാനങ്ങള്‍ എടുക്കുവാനും അധികാരമുണ്ടായിരിക്കുകയുള്ളൂു. എന്നാല്‍ ആയത്‌ മുന്‍ ഖണ്ഡികകളിലെ വ്യവസ്ഥകള്‍ക്ക്‌ വിധേയമായിരിക്കുന്നതാണ്‌.
    14. കാലാകാലങ്ങളില്‍ ബോര്‍ഡോ സര്‍ക്കാരോ പലിശ നിരക്കില്‍ മാറ്റം വരുത്തുന്ന പക്ഷം പുതുക്കിയ പലിശ നിരക്ക്‌ അനുസരിച്ചുള്ള പ്രതിമാസത്തവണ ഒടുക്കുവാന്‍ വായ്പാക്കാരന്‍ ബാധ്യസ്ഥനായിരിക്കും.
    15. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചേക്കാവുന്ന വായ്യയുടെ ലഭൃത കണക്കിലെടുത്താണ്‌ ബോര്‍ഡ്‌ വായ്യയ്കായി അപേക്ഷ സ്വീകരിക്കുന്നത്‌. ഏതെങ്കിലും കാരണവശാല്‍ വായ്യ ലഭിക്കാത്ത സാഹചര്യത്തില്‍ ഭവനനിര്‍മ്മാണ ബോര്‍ഡിന്‌ ഈ വായ്പ നല്‍കുവാന്‍ കഴിയാത്തതും ആയതിന്‌ അപേക്ഷകര്‍ക്ക്‌ യാതൊരുവിധ നഷ്ടപരിഹാരവും ബോര്‍ഡില്‍ നിന്നും ആവശ്യപ്പെടുവാന്‍ അവകാശമില്ലാത്തതുമാകുന്നു.
    16. ഓരോ കേന്ദ്രത്തിലും അനുവദിയ്ക്കുന്ന വായ്പ അപേക്ഷകളില്‍ 10% പട്ടികജാതി/ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കുവേണ്ടി സംവരണം ചെയ്യുന്നതാണ്‌. വേണ്ടത്ര അപേക്ഷകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രം ഇത്‌ മറ്റുള്ളവര്‍ക്ക്‌ നല്‍കുന്നതാണ്‌.
    17. ഇതില്‍ പ്രസ്താവിച്ചിട്ടുള്ളതില്‍ നിന്നും വ്യത്യസ്ഥമായതോ കൂടുതലായിട്ടുള്ളതോ ആയ നിബന്ധനകള്‍ കാലാകാലങ്ങളില്‍ ബോര്‍ഡിന്റെ യുക്തമനുസരിച്ച്‌ ഏര്‍പ്പെടുത്തുവാന്‍ ബോര്‍ഡിന്‌ അധികാരമുണ്ടായിരിക്കുന്നതും ആയതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലാത്തതുമായിരിക്കും.

കൂടുതൽ വിവരങ്ങൾകക്കും അപേക്ഷ സമർപ്പിക്കാനും

അപേക്ഷിച്ചവർ ഗൂഗിൾ ഫോം കൂടെ ഫിൽ ചെയ്യേണ്ടതാണ് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ്. 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail